ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ സംസ്കാരം നാളെ നടക്കും. അദ്ദേഹത്തിന്റെ മകൾ അമേരിക്കയിൽ നിന്ന് എത്തിയതിനു ശേഷമേ സംസ്കാരം നടത്തൂ. ഭൗതികശരീരം ദില്ലി ജൻപതിലെ വസതിയിൽ എത്തിച്ചിരിക്കുകയാണ്. ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത് പൊതുദർശനത്തിനായി വയ്ക്കും.
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖർഗെ തുടങ്ങിയ നേതാക്കൾ മൻമോഹൻ സിംഗിന്റെ വസതിയിൽ എത്തി അന്തിമോപചാരം അർപ്പിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരും മറ്റു പ്രമുഖ നേതാക്കളും മൻമോഹൻ സിംഗിന് അന്തിമോപചാരം അർപ്പിക്കാൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
മുൻ പ്രധാനമന്ത്രിയുടെ സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ നടത്തും. മൻമോഹൻ സിംഗിന്റെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് ഏഴുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് തീരുമാനിച്ചിരുന്ന എല്ലാ സർക്കാർ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. കോൺഗ്രസ് പാർട്ടിയുടെ അടുത്ത ഏഴുദിവസത്തെ എല്ലാ പരിപാടികളും റദ്ദാക്കിയതായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. ഇവ 2025 ജനുവരി 3ന് പുനരാരംഭിക്കും.
സംസ്ഥാനത്തും ഏഴുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ഔദ്യോഗിക പരിപാടികളും ഒഴിവാക്കാനും ദേശീയ പതാക പകുതി താഴ്ത്തി കെട്ടാനും സംസ്ഥാന സർക്കാർ ഉത്തരവിട്ടു. ജില്ലാ കലക്ടർമാർക്ക് യഥാക്രമ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.
ഡൽഹിയിലെ എയിംസിൽ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു മൻമോഹൻ സിംഗ് അന്തരിച്ചത്. അദ്ദേഹത്തെ വ്യാഴാഴ്ച രാത്രി 8 മണിയോടെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് എയിംസില്‍ ക്കുകയായിരുന്നു.