“ഇസ്തിഗ്ഫാർ” എന്ന ചെറുകഥയാണ് ഫർസാനയെ പുരസ്കാരത്തിനർഹയാക്കിയത്. 50,000 രൂപയും സി വി ശ്രീരാമൻ സ്മാരക പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
2009 മുതൽ ചൈനയിൽ സ്ഥിരതാമസക്കാരിയും മലപ്പുറം വാഴക്കാട് സ്വദേശിയുമായ ഫർസാന “എൽമ” എന്ന നോവലും “വേട്ടാള” എന്ന കഥാസമാഹാരവും “ഖയാൽ” എന്ന ചൈനീസ് ഓർമ്മക്കുറിപ്പുകളും ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രശസ്ത കവിയും നോവലിസ്റ്റും ഈ വർഷത്തെ സരസ്വതിസമ്മാൻ ജേതാവുമായ ശ്രീ പ്രഭാവർമ്മ ചെയർമാനും പ്രമുഖ ചെറുകഥാകൃത്തുക്കളായ വി ഷിനിലാലും എസ് സിത്താരയും അംഗങ്ങളുമായിട്ടുള്ള സമിതിയാണ് പുരസ്കാരം നിർണ്ണയിച്ചത്.
ജപ്പാൻ, ചൈന, ആസ്ത്രേലിയ, ന്യൂസിലൻ്റ്, ഫിലിപ്പീൻസ്, കാനഡ, അമേരിക്ക, വിവിധ യൂറോപ്പ്യൻ രാജ്യങ്ങൾ, ഗൾഫുനാടുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മലയാളി എഴുത്തുകാരിൽനിന്ന് ലഭിച്ച 70-ലധികം ചെറുകഥകളാണ് ഈ വർഷം പുരസ്കാരത്തിനായി മത്സരിച്ചത്.
2024 നവംബർ 22 വെള്ളിയാഴ്ച വൈകിട്ട് പുരസ്കാരസമർപ്പണവും സംസ്കാരിക സമ്മേളനവും ദോഹയിൽ വെച്ചു നടക്കും.