കൂത്തുപറമ്പ് സമര പോരാളിയും ജീവിച്ചിരുന്ന രക്തസാക്ഷിയുമായ പുഷ്പന്‍ (54) അന്തരിച്ചു. മൂന്ന് പതിറ്റാണ്ടിലധികം കിടപ്പിലായ ജീവിതത്തിനുശേഷം ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങി. ആഗസ്ത് 2ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പുഷ്പനെ ഹൃദയാഘാതത്തെത്തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നുവെങ്കിലും മരണം ഒഴിവാക്കാനായില്ല.
1994 നവംബര്‍ 25-ന് കൂത്തുപറമ്പില്‍ ഡിവൈഎഫ്ഐയുടെ സമരത്തിനിടയില്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ പുഷ്പന്‍, സുഷുമ്നനാഡി തകര്‍ന്നതിനെത്തുടര്‍ന്ന് 24-ാം വയസ്സില്‍ കിടപ്പിലാവുകയായിരുന്നു. വേദനയോടൊപ്പം നിരന്തരയാത്രയായിരുന്നു ജീവിതം. അസുഖബാധിതനായ ഓരോതവണയും മരണത്തെപോലും തോൽപ്പിച്ച് കൂടുതല്‍ കരുത്തോടെ തിരിച്ചുവന്നു.
പുഷ്പനെ സന്ദര്‍ശിക്കാന്‍ ചെഗുവേരയുടെ മകള്‍ അലിഡ ഗുവേര ഉള്‍പ്പെടെ നിരവധി ആളുകള്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. കൂത്തുപറമ്പ് സമരത്തെ കുറിച്ച് വലതുപക്ഷ മാധ്യമങ്ങള്‍ ഉയർത്തിയ അധിക്ഷേപങ്ങൾക്കെതിരെ എപ്പോഴും പ്രതിരോധം ഉയര്‍ത്തി സംസാരിച്ച വ്യക്തിയായിരുന്നു പുഷ്പന്‍. ബാലസംഘത്തിലൂടെയാണ് ഇടതുപക്ഷ ആശയങ്ങള്‍ പുഷ്പന്റെ മനസ്സില്‍ വേരുറച്ചത്.
യുഡിഎഫ് സര്‍ക്കാറിന്റെ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ മന്ത്രി എം വി രാഘവനെ കരിങ്കൊടി കാണിക്കുന്നതിനിടെ പൊലീസ് നടത്തിയ വെടിവെപ്പിലാണ് പുഷ്പനും പരിക്കേറ്റത്. കെ കെ രാജീവന്‍. കെ വി റോഷന്‍, ഷിബുലാല്‍, ബാബു, മധു എന്നി 5 ഡി വൈ എഫ് ഐ പ്രവർത്തകർ കൊല്ലപ്പെടുകയും ചെയ്തു .