കൊണ്ടോട്ടി : നിയോജക മണ്ഡലത്തിൽ 15 സ്ഥലങ്ങളിൽ ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ നിർമിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിവരാവകാശ നിയമപ്രകാരം അനുവദിക്കാത്ത എൻജിനീയർക്ക് 5000 രൂപ പിഴ. മലപ്പുറം ജില്ലാപഞ്ചായത്ത് എൽ.എസ്.ജി.ഡി. വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ സി.ആർ. മുരളീകൃഷ്ണനാണ് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. കെ.എം. ദിലീപ് പിഴയിട്ടത്.
വാഴയൂർ സ്വദേശി പണ്ടാരംപറമ്പത്ത് അബ്‌ദുൾ അസീസ് നൽകിയ പരാതിയിലാണ് വിവരാവകാശ കമ്മിഷൻ്റെ നടപടി.
2019-ൽ കൊണ്ടോട്ടി നിയോജകമണ്ഡത്തിലെ 15 ഇടങ്ങളിൽ ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ നിർമിച്ചതുമായി ബന്ധപ്പെട്ട 13 വിവരങ്ങളാണ് അസീസ് 2021-ൽ ആവശ്യപ്പെട്ടത്. ഇതിൽ ഒന്നിനുപോലും മറുപടി നൽകാതെ അപേക്ഷ, നിർവഹണ ഏജൻസിയായ സിൽക്കിന് (സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ്) അയച്ചുകൊടുത്ത കത്തിൻ്റെ പകർപ്പാണ് മുരളീകൃഷ്ണൻ നൽകിയത്. കൈമാറേണ്ട അപേക്ഷകളിൽ അഞ്ചുദിവസത്തിനകം നടപടിയെടുക്കേണ്ടത് പാലിച്ചില്ലെന്ന് കമ്മിഷൻ വിലയിരുത്തി. അപ്പീൽ അധികാരികളുടെ വിവരങ്ങളും നൽകിയിരുന്നില്ല. അപേക്ഷയിൽ ആവശ്യപ്പെട്ട വിവരങ്ങൾ എൽ.എസ്.ജി.ഡി. എക്സിക്യുട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽനിന്ന് നൽകേണ്ടവയാണെന്ന് നിരീക്ഷിച്ച വിവരാവകാശ കമ്മിഷൻ മുരളീകൃഷ്ണന്റെ നടപടി വിവരം ↑ നൽകുന്നതിനെ തടസ്സപ്പെടുത്തുന്നതാണെന്ന് വിലയിരുത്തി.
2022 മേയ് 30-ന് അസീസ് ഇതേ വിഷയത്തിൽ മറ്റൊരു അപേക്ഷ നൽകിയിതായും ഇതുസംബന്ധിച്ച തിയതിയിൽ അപാകം കാണുന്നുണ്ടെന്നും ഓഫീസിൽ അയ്യായിരത്തിലധികം ഫയലുകൾ പരിമിതമായ സ്റ്റാഫിനെ ഉപയോഗിച്ച് കൈകാര്യംചെയ്യുന്നതുമൂലം നിജസ്ഥിതി തിട്ടപ്പെടുത്താൻ സാധിക്കാതെവന്നത് മാപ്പാക്കണമെന്നും അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ വിവരാവകാശ കമ്മിഷനു മുൻപിൽ ബോധിപ്പിച്ചെങ്കിലും വാദം സ്വീകരിച്ചില്ല. തുടർന്നാണ് കൃത്യവിലോപത്തിന് 5000 രൂപ പിഴയൊടുക്കാൻ വിധിച്ചത്