പീഡനത്തിനിരയായ പെൺകുട്ടി മരണപ്പെട്ട കേസിലടക്കം പ്രതിയായ വാഴക്കാട് സ്വദേശിക്കെതിരെ കാപ്പ ചുമത്തി. ജയിലിൽ കഴിയുന്ന ഊർക്കടവ് സ്വദേശി വലിയാട്ട് വീട്ടിൽ സിദ്ദിഖ് അലിക്കെതിരെയാണ് (48) കാപ്പ ചുമത്തിയത്.
ഫെബ്രുവരി 19നാണ് വാഴക്കാട് എടവണ്ണപ്പാറ സ്വദേശിനിയായ 17 കാരിയെ വീടിനു സമീപം ചാലിയാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ മരണം കൊലപാതകമാണെന്ന് കുടുംബം നേരത്തെ തന്നെ ആരോപിച്ചിരുന്നു. പെൺകുട്ടിയെ കരാട്ടെ പഠിപ്പിച്ചിരുന്ന സിദ്ദിഖ് അലി ലൈംഗികമായി ഉപദ്രവിച്ചിരുന്നതായി പരാതി ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട നിയമനടപടികൾ സ്വീകരിക്കാൻ ഇരിക്കെയാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും ആയിരുന്നു കേസ് അന്വേഷിച്ചിരുന്നത്.
ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം ജില്ല കലക്ടർ വി.ആർ. വിനോദാണ് ഉത്തരവിറക്കിയത്. പ്രതിയുടെ കരാട്ടേ ക്ലാസിൽ വന്നിരുന്ന പെൺകുട്ടികൾക്കെതിരെയാണ് അതിക്രമം നടത്തിയിരുന്നത്. പ്രതി വിയ്യൂർ അതിസുരക്ഷ ജയിലിലാണുള്ളത്.