കർഷകരെയും കാർഷിക മേഖലയെയും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൃഷി വകുപ്പ് സംസ്ഥാനത്തെ കർഷകർക്ക് ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ആരംഭിച്ചത്. സ്വന്തം ഭൂമിയിലും പാട്ടത്തിനുമുള്ള കൃഷി ചെയ്യുന്ന എല്ലാ കർഷകരും കൃഷി വകുപ്പിന്റെ ‘കതിർ’ ആപ്പിലൂടെ രജിസ്ട്രേഷൻ പൂർത്തിയാക്കി ഈ കാർഡ് നേടാം. ഈ പദ്ധതി സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന പരിപാടിയുടെ ഭാഗമാണ്.
കാർഡ് കൈവശമുള്ള കർഷകർക്ക് ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും നിന്ന് വിവിധ സാമ്പത്തിക സഹായങ്ങൾ, കാർഷിക വായ്പകൾ എന്നിവ ലഭിക്കും. സബ്‌സിഡി നിരക്കിൽ വിവിധ ഉൽപ്പന്നങ്ങൾ നേടാനും ഇൻഷുറൻസ് പദ്ധതികളിലും പ്രകൃതിക്ഷോഭ നഷ്ടപരിഹാരത്തിനും കാർഡ് സഹായകമാകും. ഭാവിയിൽ, സർക്കാർ നൽകുന്ന സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾക്കും കർഷക തിരിച്ചറിയൽ കാർഡ് ഒരു പ്രാമാണിക രേഖയായിരിക്കും. ഈ കാർഡുകൾ അഞ്ച് വർഷത്തെ കാലാവധിയുള്ളവയായിരിക്കും.
കർഷകർക്ക് ലഭ്യമാകുന്ന സേവനങ്ങൾ ഏകോപിപ്പിക്കുകയും സമയബന്ധിതമായി വേഗത്തിൽ സേവനങ്ങൾ ഉറപ്പാക്കുകയും ചെയ്യാൻ ഡിജിറ്റൽ ഐഡന്റിറ്റി കാർഡ് സഹായിക്കും. കർഷക സേവനങ്ങൾ സുതാര്യവും അനായാസവുമാക്കുക, കൃത്യമായ കാർഷിക വിവര ശേഖരണം സാധ്യമാക്കുക, കർഷകർക്കു അവരുടെ സമഗ്ര പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക തുടങ്ങിയ ലക്ഷ്യങ്ങൾക്കായി കൃഷി വകുപ്പ് അവതരിപ്പിച്ച സമ്പൂർണ്ണ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘കതിർ’ (Kerala Agriculture Technology Hub and Information Repository) ആപ്പാണ് തിരിച്ചറിയൽ കാർഡിനും പ്രവർത്തനങ്ങൾക്കും സഹായകമാകുന്നത്. ഇടനിലക്കാരില്ലാതെ ഉൽപ്പന്നങ്ങളുടെ നേരിട്ടുള്ള വിപണനത്തിനും, വരും ദിവസങ്ങളിൽ ഈ ഡിജിറ്റൽ ഐഡി കാർഡ് ഉപയോഗിക്കാം.