മുംബൈ കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ഓലവക്കോട് സ്വദേശിനിയുടെ രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി പൊലീസ് പിടിയിലായി. മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി അബ്ദുൽ നാസറിനെ (36) ടൗൺ നോർത്ത് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. 2023 ഡിസംബർ ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം.
പ്രധാന പ്രതികളിൽ ഒരാൾ മുംബൈ കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്നു സ്വയം പരിചയപ്പെടുത്തി തട്ടിപ്പ് ആരംഭിച്ചു. പരാതിക്കാരിയോട് ആപ്പിലൂടെ വിഡിയോ കോൾ ചെയ്യുകയും, “മുംബൈയിൽ നിന്ന് തായ്‌വാനിലേക്ക് അയച്ച കുറിയറിൽ മയക്കുമരുന്ന് ഉണ്ടെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും” അവരെ വിശ്വസിപ്പിക്കുകയും ചെയ്താണ് ഗൂഗിൾ പേ വഴി 98,000 രൂപ തട്ടിയെടുത്തത്.
തട്ടിയെടുത്ത പണം അറസ്റ്റിലായ അബ്ദുൽ നാസർ, ആലപ്പുഴ വണ്ടാനം സ്വദേശി അൻസിൽ (36) എന്നയാളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തി.
അൻസിൽ തുക പിൻവലിച്ച് മറ്റൊരു പ്രധാന പ്രതിക്ക് കൈമാറുകയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. ആലപ്പുഴ സ്വദേശികളായ ഷാജഹാൻ, അൻസിൽ, കോഴിക്കോട് സ്വദേശികളായ ഷെഫീഖ്, മിഥുലാജ് എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തട്ടിപ്പിനായി അബ്ദുൽ നാസറിന്റെ അക്കൗണ്ട് ഉപയോഗിച്ചതായും ഏകദേശം രണ്ട് കോടി രൂപയുടെ സമാനമായ തട്ടിപ്പുകൾക്ക് ഈ അക്കൗണ്ട് ഉപയോഗിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചു.