വിൽപ്പനയ്ക്കായി കൊണ്ടുവന്ന 17.5 കിലോ ചന്ദനമുട്ടികളുമായി രണ്ടുപേർ നിലമ്പൂർ വനം ഫ്ലയിംഗ് സ്ക്വാഡിന്റെ പിടിയിലായി. കോഴിക്കോട് പന്തീരാങ്കാവ് വള്ളിക്കുന്ന് ചിറ്റലക്കോട് സിദ്ദിഖ് (47), പന്തീരാങ്കാവ് പെരുമണ്ണ വലിയ പുലിപ്പറമ്പിൽ അബ്ദുൾമുനീർ (51) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികൾ ഉപയോഗിച്ച സ്‌കൂട്ടറും അധികൃതർ കസ്റ്റഡിയിലെടുത്തു.
15.480 കിലോഗ്രാം ചന്ദനമുട്ടികളും 2.060 കിലോഗ്രാം ചന്ദനചീളുകളും പിടിച്ചെടുത്തു. വിൽപ്പനയ്ക്കായി ചന്ദനമുട്ടികളടങ്ങിയ ചാക്ക് സ്‌കൂട്ടറിലെത്തിച്ച് അരീക്കോട് – എടവണ്ണപ്പാറ റോഡിൽ കാത്തുനിൽക്കുകയായിരുന്ന പ്രതികളെ പട്രോളിംഗിലുണ്ടായ വനം വിജിലൻസ് സംഘമാണ് പിടികൂടിയത്. സംശയാസ്പദമായ ചാക്ക് പരിശോധിച്ചപ്പോൾ ചന്ദനമുട്ടികൾ കണ്ടെത്തുകയായിരുന്നു.
വനം വിജിലൻസ് കോഴിക്കോട് ഡി.എഫ്.ഒ. വി.പി. ജയപ്രകാശിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികൾ നിരീക്ഷണത്തിലായിരുന്നു. പനമണ്ണ ഊർക്കടവ് ഭാഗത്തേക്ക് ഓർഡർ പ്രകാരം ചന്ദനം എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ഇവർ. കിലോയ്ക്ക് 3000 രൂപ വിലനിശ്ചയിച്ചിരുന്നതായും ഇവർ മൊഴി നൽകിയതായി വനം വിജിലൻസ് അറിയിച്ചു.
വനം വിജിലൻസ് നിലമ്പൂർ റെയ്ഞ്ച് ഓഫീസർ വി. ബിജേഷ്‌കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ സി.കെ. വിനോദ്, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ വി. രാജേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എൻ.പി. പ്രദീപ്‌കുമാർ, സി. അനിൽകുമാർ, പി.പി. രതീഷ്, ഡ്രൈവർ അബ്ദുൾനാസർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയത്.