വയനാട് ദുരിതബാധിതർക്കായി സർക്കാർ വാടക സഹായം നിശ്ചയിച്ച് ഉത്തരവിട്ടു. പ്രതിമാസം 6000 രൂപ വരെ വാടക അനുവദിക്കും. ബന്ധു വീടുകളിലേക്ക് മാറുന്നവർക്കും ഈ തുക ലഭ്യമാകും.
എന്നാൽ, സർക്കാർ കെട്ടിടങ്ങളിൽ താമസിക്കുന്നവർക്കും സ്വകാര്യ വ്യക്തികൾ സൗജന്യമായി നല്‍കുന്ന കെട്ടിടങ്ങളിലേക്ക് മാറുന്നവർക്കും വാടക തുക ലഭ്യമല്ല. അതുപോലെ, മുഴുവൻ സ്പോൺസർഷിപ്പ് വഴി താമസ സൗകര്യം ലഭിക്കുന്നവർക്കും ഈ സഹായം ലഭ്യമല്ല. പക്ഷേ, ഭാഗിക സ്പോൺസർഷിപ്പ് ലഭിക്കുന്നവർക്കും വാടക സഹായം ലഭ്യമാക്കുന്നതായി ഉത്തരവിൽ വ്യക്തമാക്കുന്നു.
ഇതിന് പുറമേ, വയനാട്ടിലെ ഉരുള്‍പൊട്ടൽ ദുരന്തബാധിതർക്കായി അടിയന്തര ധനസഹായം നൽകുന്നതായും 10000 രൂപയുടെ സഹായം ഇന്ന് മുതൽ നൽകിത്തുടങ്ങിയതായും റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. അക്കൗണ്ട് നമ്പറുകൾ നൽകിയവർക്ക് ഈ തുക കൈമാറിയതായും, എത്ര പേർക്ക് ഇതുവരെ സഹായം ലഭിച്ചുവെന്ന കണക്ക് ഉടൻ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓഗസ്റ്റ് 20നകം എല്ലാ ദുരന്തബാധിതരെയും വാടക വീടുകളിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും, അതിനുള്ള ഒരുക്കങ്ങൾ നടന്നു വരുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നാല്പത്തിയെട്ട് ഗ്രാമ പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായി ആളുകളെ താമസിപ്പിക്കുന്നതായി അധികൃതർ അറിയിച്ചു. എല്ലാ പഞ്ചായത്തുകളിലും അംഗങ്ങളെ വാടക വീട് അന്വേഷിക്കാനായി നിയോഗിച്ചിരിക്കുന്നു. ഇതുവരെ 138 നഷ്ടപ്പെട്ട രേഖകൾ ദുരിതബാധിതർക്ക് തിരികെ കൈമാറിയെന്നും മന്ത്രി അറിയിച്ചു.