എടവണ്ണപ്പാറ: ചരിത്രത്തോടുള്ള സമീപനം അതിസൂക്ഷ്മമാവണമെന്നും കേവല ടെക്സ്റ്റുകളിൽ നിന്നു മതത്തെ വ്യാഖ്യാനിക്കരുതെന്നും ഡോ. നുഐമാൻ. എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവിൽ ‘മുസ്‌ലിം സാംസ്‌കാരിക പരിണാമങ്ങൾ, വികസിക്കേണ്ട സംവാദങ്ങൾ’ എന്ന വിഷയത്തിൽ സി എം സ്വാബിർ സഖാഫി നാദാപുരത്തോടൊപ്പമുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാചകവഴികളെ പൂർണാർത്ഥത്തിൽ പ്രകാശിപ്പിക്കാൻ ശ്രമിക്കുന്ന സർവ ഇടപെടലുകളും അടിസ്ഥാനപരമായി നവോത്ഥാനമാണ്. ആഘോഷിക്കപ്പെടുന്ന നവോത്ഥാനവും ആവശ്യമായ നവോത്ഥാനവും തമ്മിലുള്ള അന്തരം തുറന്നുകാണിക്കാനുള്ള ആലോചനകളാണ് നമ്മെ നയിക്കേണ്ടത്.
നവോത്ഥാന പ്രവർത്തനമെന്ന പേരിൽ കേരളീയ മുസ്‌ലിം സമൂഹത്തിന്റെ പരമ്പരാഗത അനുഷ്ഠാനങ്ങളെ മാറ്റിമറിക്കുകയാണ് നവീനവാദികൾ ചെയ്തത്. ഓരോ കാലത്തേയും സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ചാണ് പണ്ഡിതർ നിലപാടുകൾ രൂപീകരിക്കുന്നത്. ചരിത്രത്തെ സമീപിക്കുന്നതിലും വായിക്കുന്നതിലും അതിസൂക്ഷ്മത പുലർത്തേണ്ടതുണ്ട്. കേവലം ടെക്സ്റ്റുകളിൽ നിന്ന് മതത്തെ വ്യാഖ്യാനിക്കുന്നത് അപകടം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്‌ലിം സാംസ്‌കാരിക പരിണാമങ്ങൾ, വികസിക്കേണ്ട സംവാദങ്ങൾ എന്ന വിഷയത്തിൽ നടന്ന ചർച്ചക്ക് ഡോ. നുഐമാൻ, സി എം സ്വാബിർ സഖാഫി നാദാപുരം എന്നിവർ നേതൃത്വം നൽകി.