എടവണ്ണപ്പാറ: ആസ്വാദകമനങ്ങളിൽ ആത്മീയതയുടെ പുത്തനുണർവ് പകർന്ന ജനറൽ സൂഫിഗീതം മത്സരത്തിൽ വിജയം കൊയ്ത് സഹോദരങ്ങൾ. കൊണ്ടോട്ടി ഡിവിഷന് വേണ്ടി മത്സരിച്ച ഉവൈസ് കെ കെയും സഹോദരൻ ഇയാസ് കെകെയുമാണ് നേട്ടം സ്വന്തമാക്കിയത്. പരലോകബോധനവും പ്രവാചക പ്രകീർത്തനവും പ്രമേയമാക്കുന്ന കുഞ്ഞായീൻ മുസ്‌ലിയാരുടെ കപ്പപ്പാട്ടിൽ നിന്നുള്ള “പാടെ ഊടാടി നീ ഓട്ടല്ല പൊട്ടാ… പായും കുളിരക്കൊടി പാറും വിട്ടാൽ…” എന്ന് തുടങ്ങുന്ന വിരുത്തങ്ങളാണ് ആലപിച്ചത്. ആദ്യമായാണ് ഇവർ സൂഫിഗീതത്തിൽ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടുന്നത്. ഉവൈസ് തന്നെ സംഗീതം നൽകിയ വിരുത്തങ്ങൾ ചിട്ടപ്പെടുത്തിയത് മഅ്ദിൻ ഡി എൻ ക്യാമ്പസ് പെരുമ്പറമ്പ് അധ്യാപകനും ഉവൈസിന്റെ ഗുരുവുമായ അബ്ദുൽ ഗഫൂർ സഖാഫി കാവനൂരും ഇതേ സ്ഥാപനത്തിലെ വിദ്യാർത്ഥിയായ ഉനൈസ് കിടങ്ങയവും ചേർന്നാണ്.
മഅ്ദിൻ കുല്ലിയ്യ ഓഫ് ഇസ്‌ലാമിക് സയൻസ് വിദ്യാർത്ഥിയാണ് ഉവൈസ് കെ കെ. സഹോദരൻ ഇയാസ് മർകസുൽ ഫാറൂഖിയ ഹിഫ്ളുൽ ഖുർആൻ കോളേജ് ഇടിയങ്ങര വിദ്യാർത്ഥികളാണ്. നെടിയിരിപ്പ് അബൂബക്കർ സിദ്ധീഖ്, ത്വാഹിറ ദമ്പതികളുടെ മക്കളാണ് ഇരുവരും.