• രാജ്യത്തെ വികലമാക്കി ചിത്രീകരിക്കുന്നതിൽ ഒളിയജണ്ടകളുണ്ട്
• ഇന്ത്യ; മാനവികതയുടെ ഉത്തമ മാതൃക
എടവണ്ണപ്പാറ: സമാധാനവും പാരസ്പര്യവുമാണ് ഇന്ത്യയുടെ ആത്മാവെന്നും രാജ്യത്തെ വികലമാക്കി ചിത്രീകരിക്കുന്നതിൽ ഒളിയജണ്ടകളുണ്ടെന്നും സമസ്ത കേരള സമസ്ത ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ. എടവണ്ണപ്പാറയിൽ നടക്കുന്ന എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏത് വിശ്വാസ, പ്രമാണ പ്രത്യയ ശാസ്ത്ര സങ്കൽപ്പങ്ങളിൽ വിശ്വസിക്കുന്നവർക്കും വിശ്വസിക്കാതിരിക്കുന്നവർക്കും സമാധാനപൂർണമായി ജീവിക്കാൻ സാധിക്കുന്ന രാജ്യമാണ് ഇന്ത്യ. മത-ജാതി-വേഷ ഭേദമന്യേ എല്ലാ തരം മനുഷ്യരും പരസ്പരം കൊണ്ടും കൊടുത്തുമാണ് ഇക്കാലമത്രയും ജീവിച്ചത്. മുസ്‌ലിം സമുദായത്തിന് എല്ലാവിധ ആചാര- അനുഷ്ഠാനങ്ങളും പുലർത്തി ജീവിക്കാൻ സാധ്യമാണെന്നിരിക്കെ അതിവൈകാരികമായ ആശയങ്ങൾ പുലർത്തി കലാപകലുഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നത് ഭൂഷണമല്ല. പ്രവാചകരുടെ കാലം മുതലെ മുസ്‌ലിം സമൂഹം എല്ലാ കാര്യങ്ങളിലും മധ്യ നിലപാടാണ് സ്വീകരിച്ചത്. ഏതെങ്കിലും വിധേന അവകാശങ്ങൾ ഹനിക്കപ്പെടുമ്പോൾ നിയമവഴിയിലൂടെ പ്രതിവിധി കണ്ടെത്താനുള്ള എല്ലാ മാർഗവും ഇന്ത്യയുടെ ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട്.
വിധ്വംസക പ്രവർത്തനങ്ങളിലേക്ക് യുവാക്കളെ കണ്ണി ചേർക്കാനുള്ള ശ്രമങ്ങൾ രാജ്യത്തിന്റെ പല ഭാഗത്തും നടക്കുന്നുണ്ട്. അതിനെതിരെ വിദ്യാർത്ഥികൾ സദാസമയം ജാഗരൂകരായിരിക്കണം. നിരാശരായി ഇരിക്കുകയല്ല, പകരം പ്രത്യാശയോടെയാണ് ജീവിക്കേണ്ടതെന്നും പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ പറഞ്ഞു.