കൊണ്ടോട്ടി: കൊണ്ടോട്ടിയിൽ മൊബൈൽ സിംകാർഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി മായക്കര സ്വദേശിയായ അബ്ദുൽ ഷമീറിനെയാണ് ജില്ലാ സൈബർ ക്രൈം പൊലീസ് പിടികൂടിയത്.
അബ്ദുൽ ഷമീർ, സിം എടുക്കാൻ വരുന്നവർ അറിയാതെ കൂടുതൽ സിംകാർഡുകൾ ആക്ടിവേറ്റ് ചെയ്ത് തട്ടിപ്പ് നടത്തി. ഇയാളുടെ വീട്ടിൽ നിന്നും 1500 ഓളം വിവിധ കമ്പനികളുടെ സിം കാർഡുകളും 1000ൽ പരം സിം കാർഡ് കവറുകളും 1,72,000 രൂപയും പൊലീസ് പിടിച്ചെടുത്തു.
2023 നവംബറിൽ മലപ്പുറം ജില്ലയിൽ, ബിഎസ്എൻഎൽ സിം കാർഡുകൾ കൂട്ടമായി ആക്ടീവ് ആകുകയും പിന്നീട് ഒരുമിച്ച് ഡീആക്റ്റീവ് ആയി മറ്റ് കമ്പനികളിലേക്ക് പോർട്ട് ചെയ്യുകയും ചെയ്ത സംഭവത്തെ തുടർന്ന് സൈബർ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇത്തരത്തിൽ 180 ഓളം ബിഎസ്എൻഎൽ സിംകാർഡുകൾ മറ്റുള്ള സേവനദാതാക്കളിലേക്ക് മാറിയതെന്ന് കണ്ടെത്തിയത്.
ഈ കാർഡുകൾ ഉടമസ്ഥർ അറിയാതെ എടുത്തവയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതുപോലെ കൈക്കലാക്കുന്ന സിം കാർഡുകൾ ഉടമസ്ഥർ അറിയാതെ യൂണിഖ് പോർട്ടിങ് കോഡ് ശേഖരിച്ച് വില്പന നടത്തുകയാണ് പതിവ്.
പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.