കിഴുപറമ്പ് : പാറക്കുളത്തിൽ വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന രണ്ട് കുട്ടികളും മരണപ്പെട്ടു . കീഴുപറമ്പ് കുനിയിൽ പാലാപറമ്പിൽ സന്തോഷിന്റെ മകൾ അഭിനന്ദ (12), ചെറുവാലക്കൽ പാലപ്പറമ്പ് ഗോപിനാഥന്റെ മകള്‍ ആര്യ (16) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ പാറക്കുഴിയിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സ്ത്രീ ബഹളം വെച്ചതിനെ തുടര്‍ന്ന് പരിസരവാസികളാണ് കുട്ടികളെ പുറത്തെത്തിച്ചത്.
മുക്കം ഫയര്‍ഫോഴ്‌സ് എത്തുകയും അവരുടെ വാഹനത്തില്‍ അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ആയിരുന്നു. ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരിക്കവെ ബുധനാഴ്ച രാത്രിയോടെ അഭിനന്ദയും പിന്നാലെ ആര്യയും മരിക്കുകയായിരുന്നു.
വാലില്ലാപുഴ പട്ടോത്ത് ചാലിൽ പഴയ ക്വാറിയിലെ വെള്ളക്കെട്ടിലായിരുന്നു കുട്ടികൾ മുങ്ങിപ്പോയത്. മൂന്നു കുട്ടികളാണ് അപകടത്തിൽപെട്ടത്. ആര്യയുടെ അച്ഛൻ്റെ സഹോദരി ബിന്ദുവാണ് ഒരു കുട്ടിയെ രക്ഷിച്ചത്. രക്ഷാപ്രവർത്തനത്തിന് അരീക്കോട് പോലീസും മുക്കത്ത് നിന്നും അഗ്നിശമന സേനയും എത്തിയെങ്കിലും ഇതിനു മുമ്പ് നാട്ടുകാർ പുറത്തെടുത്തിരുന്നു. ആര്യ +1 വിദ്യാർത്ഥിനിയും അഭിനന്ദ കീഴുപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഏഴാംക്ലാസ് വിദ്യാർഥിയുമാണ്.