കൊണ്ടോട്ടി: ഓടുന്ന ബസ്സിനു മുൻപിൽ ഓട്ടോറിക്ഷയിൽ ഇരുന്ന് വടിവാൾ വീശി കാണിച്ച സംഭവത്തിൽ വലിയപറമ്പ് സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ ഷംസുദ്ദീൻ പൊലീസ് പിടിയിലായി. കോഴിക്കോട് നിന്ന് മഞ്ചേരിയിലേക്ക് പോയ സ്വകാര്യ ബസിനു മുൻപിലായിരുന്നു ഓട്ടോ ഡ്രൈവറുടെ ഈ പരാക്രമം.
വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കൊണ്ടോട്ടി കോട്ടപ്പുറത്ത് വെച്ചാണ് ഷംസുദ്ദീൻ ഓട്ടോറിക്ഷയിൽ നിന്നും വടിവാൾ വീശിയത്. ബസിന് സൈഡ് കൊടുക്കാതെയായിരുന്നു ഓട്ടോ ഓടിച്ചിരുന്നത്, ഹോൺ മുഴക്കിയപ്പോഴാണ് ഡ്രൈവർ വാളെടുത്ത് ഭീഷണിപ്പെടുത്തിയത്.
വടിവാൾ മൂർച്ഛകൂട്ടാൻ കൊണ്ടുപോകുകയായിരുന്നെന്നും അപ്പോൾ ബസ് ഡ്രൈവർ പ്രകോപനമുണ്ടാക്കുന്ന രീതിയിൽ ഹോൺ മുഴക്കിയപ്പോളാണ് വടിവാൾ ഉയർത്തികാണിച്ചതെന്ന് ഓട്ടോ ഡ്രൈവർ നൽകിയ മൊഴി.
സംഭവശേഷം പൊള്ളാച്ചിയിലേക്ക് പോയ ഷംസുദ്ദീൻ, ഞായറാഴ്ച ഐക്കരപ്പടിക്കടുത്ത് സിയാംകണ്ടത്തെ ബന്ധുവീട്ടിലുണ്ടെന്നറിഞ്ഞെത്തിയ പൊലീസ് സംഘം പിടികൂടുകയായിരുന്നു. ഇയാൾ ഓടിച്ചിരുന്ന ഓട്ടോറിക്ഷയും വടിവാളും കസ്റ്റഡിയിലെടുത്തു.