കൊണ്ടോട്ടി: കഴിഞ്ഞ ദിവസം രാത്രിയിൽ അരിമ്പ്ര പൂതനപ്പറമ്പിൽ ക്വാറി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സ് മുറ്റത്ത് സ്ഫോടനമുണ്ടായ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. എല്ലാവരും ക്വാറി തൊഴിലാളികളാണ്. പാലക്കാട് ഒലവക്കോട് സ്വദേശി സുധീഷ് (39), കരിമ്പ സ്വദേശി ബിജു (41), കല്ലടിക്കോട് സ്വദേശി പൊന്നിച്ചൻ (61) എന്നിവരെയാണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ താമസിക്കുന്ന ക്വാർട്ടേഴ്സ് മുറ്റത്താണു സ്‌ഫോടനമുണ്ടായത്. അറസ്റ്റിലായവർ അടുത്തിടെയാണ് ഇവിടെ ജോലിക്കെത്തിയത്. സ്ഫോടനം നടന്നതിനും സ്ഫോടക വസ്തുക്കൾ അശ്രദ്ധമായി കൈകാര്യം ചെയ്തതിനും കേസെടുത്തിട്ടുണ്ട്. ശനിയാഴ്ച രാത്രി 9 മണിയോടെയാണു സംഭവം നടന്നത്.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ക്വാർട്ടേഴ്സിന്റെ പുറത്ത് ചപ്പുചവറുകൾ കത്തിച്ചപ്പോൾ സ്ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ക്വാറിയിൽ ഉപയോഗിക്കാനായി എത്തിച്ച സ്ഫോടക വസ്തുവാകാം പൊട്ടിത്തെറിച്ചതെന്ന് കരുതുന്നു. തൊഴിലാളികൾ താമസിക്കുന്ന വീടിന്റെ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്. സ്‌ഥലത്തെത്തിയ പൊലീസും ബോംബ് സ്‌ക്വാഡും അർധരാത്രിയോടെയാണു പരിശോധന കഴിഞ്ഞു മടങ്ങിയത്. സംഭവ സ്‌ഥലത്തുനിന്നു ശേഖരിച്ച സാംപിൾ ഫോറൻസിക് ലാബിലേക്ക് അയയ്ക്കുമെന്ന് ബോംബ് സ്‌ക്വാഡ് അറിയിച്ചു