കോഴിക്കോട് ഫറോക്ക് സ്വദേശി മൃദുൽ (14) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണപ്പെട്ടു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി ജൂൺ 24നാണ് പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി 11.30ന് ആണ് മരണം സ്ഥിരീകരിച്ചത്.
കുട്ടി അതീവ ഗുരുതരാവസ്ഥയിലായിരുന്നുവെങ്കിലും വെന്റിലേറ്ററിൽ ചികിത്സ ലഭിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഫറോക്ക് കോളേജ് പരിസരത്തെ അച്ചംകുളത്തിൽ കുളിച്ചതിന് ശേഷം രോഗലക്ഷണങ്ങൾ കാണാൻ തുടങ്ങി. പനിയും ജലദോഷവും തലവേദനയുമായി തുടങ്ങിയ രോഗം പിന്നീട് മൂർച്ഛിക്കുകയായിരുന്നു.
ഇത് രണ്ടുമാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ കേസാണ്. മൃദുലിന് രോഗലക്ഷണങ്ങൾ കണ്ടതിനു പിന്നാലെ അച്ചംകുളം ക്ലോറിനേഷൻ ചെയ്തു അടച്ചിരിക്കുകയാണ്. റാമനാട്ടുകര മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്ത് ജാഗ്രതാ നിർദേശങ്ങളും നൽകിയിട്ടുണ്ട്.
രോഗ ലക്ഷണങ്ങള്‍
രോഗാണുബാധ ഉണ്ടായി ഒന്ന് മുതല്‍ ഒൻപത് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് ഗുരുതരാവസ്ഥയില്‍ എത്തുമ്പോള്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവുന്നു. നട്ടെല്ലില്‍ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗനിര്‍ണയം നടത്തുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നവര്‍ ഈ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഇക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണ്.