പെയ്ത്തുംകടവ് കർക്കിടകം വീട്ടിൽ മഴ അന്തരിച്ചു… പ്രായം എത്രയാണെന്ന് ആർക്കും ഒരു വിവരവുമില്ല…
നെഞ്ചിലെ അർബുദരോഗമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു…
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ അത്യാഹിത വിഭാഗത്തിൽ വച്ചായിരുന്നു അന്ത്യം…
മഴമേഘത്തിന്റേയും, നീരാവിയുടേയും മകനായി ജനിച്ച മഴ വളർന്നതും ജീവിച്ചതും മഴക്കാടുകളിലും, വനമേഘലകളിലുമായിരുന്നു.
കുംഭത്തിലും, മീനത്തിലും പ്രാഥമിക വിദ്യഭ്യാസം പൂർത്തിയാക്കി,
ചിറാപ്പുഞ്ചിയിൽ നിന്ന് ഏറ്റവും കൂടുതൽ മഴയിൽ ബിരുദവും ഏ പ്ളസും കരസ്ഥമാക്കി.
വന മാഫിയക്കാരും, കൈയ്യേറ്റക്കാരും മഴക്കാടുകൾ വെട്ടി നശിപ്പിച്ചപ്പോൾ നെഞ്ചിനേറ്റ ആഴത്തിലുളള മുറിവാണ് ഒടുവിൽ അർബുദമായി മാറിയത് .
പ്രകൃതി സംരക്ഷണ സമിതിയുടേയും, വനസംരക്ഷകരുടേയും കാരുണ്യത്തിലാണ് ഇത്രയും നാൾ പെയ്ത് ജീവിച്ചത്.
പ്രകൃതിയുടേയും, തങ്ങളുടേയും ഭാവി ചോദ്യ ചിഹ്നമായെന്നും മഴയുടെ മരണം കാലാവസ്ഥ കുടുംബത്തിന് തീരാനഷ്ടമായെന്നുമാണ് കിണറുകളും, അരുവികളും പുഴകളും പ്രതികരിച്ചത്.
നിരവധി തവണ ബംഗാൾ ന്യൂന മർദ്ദ പുരസ്കാരം ലഭിച്ചിട്ടുണ്ട്…
കാലാവസ്ഥനിരീക്ഷണ കേന്ദ്രത്തിൽ
പൊതുദർശനത്തിനു വച്ച ശേഷം മൃതദേഹം
നാളെ പാലക്കാട് പൊതുശ്മശാനത്തിൽ, സംസ്കരിക്കും..
വനമാഫിയയോടുളള രോഷം പ്രകടിപ്പിച്ച് സൂര്യന്റെ നേതൃത്വത്തിലുളള വൻപ്രതിഷേധം
കേരളത്തിൽ തുടരുന്നു…
വരൾച്ചയും സൂര്യ താപവും ഐക്യദാർഢ്യവുമായി രംഗത്ത് വന്നിട്ടുണ്ട്…
ഇടവപ്പാതി കുടുംബാംഗം ‘പേമാരി’ യാണ് ഭാര്യ,
ചന്നം പിന്നം റെയിൻ ഗേൾസ് ഹൈസ്കൂൾ വിദ്യാർഥിനി കുമാരി ചറ പറ മഴ ഏക മകളാണ്..
മിന്നൽ, ഇടിവെട്ട്, കൊടുങ്കാറ്റ് ഇവർ പരേതന്റെ സഹോദരങ്ങളാണ്’.
-എഴുത്ത് : സുബി വാഴക്കാട്-