ഓമാനൂർ: മുണ്ടക്കൽ തടപറമ്പ് ചീക്കോട് ശ്മശാനം റോഡിൽ വൻ കഞ്ചാവ് വേട്ട. കള്ള്ഷാപ്പിന് സമീപത്ത് 10.500 കിലോ കഞ്ചാവുമായി ലക്ഷം വീട് തടപറമ്പ് കെ. ആനന്ദനെ വാഴക്കാട് പൊലീസ് പിടികൂടി. കൂടെയുണ്ടായിരുന്ന രണ്ട് പേർ, മെഹ്ബൂബ് കുറ്റിക്കാട്ടിൽ, മണി എന്നിവർ, പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. പ്രതി ആനന്ദൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ, മെഹ്ബൂബ് സമാന കേസുകളിൽ മുമ്പും കുറ്റവാളിയാണെന്ന് പൊലീസ് അറിയിച്ചു.
മലപ്പുറം ജില്ലാ പൊലീസ്മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാഴക്കാട് പൊലീസ് ഇൻസ്പെക്ടർ കെ. രാജൻബാബുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പത്തര കിലോ കഞ്ചാവുമായി സ്കൂട്ടറിൽ വരുമ്പോൾ ചീക്കോട് മുണ്ടക്കൽ ശ്മശാനം റോഡിൽ വെച്ച് പ്രതിയെ പിടികൂടുകയായിരുന്നു. കഞ്ചാവ് കടത്താനുപയോഗിച്ച സ്കൂട്ടറും പൊലീസിന്റെ പിടിച്ചെടുത്തു. വാഴക്കാട് പൊലീസ് സബ് ഇൻസ്പെക്ടർ സുരേഷ്, സി.പി.ഒമാരായ വാഷിദ്, രാജേഷ്, ജയരാജ്, പ്രദീപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.