മലപ്പുറം: സെവന്‍സ് ഫുട്ബോള്‍ കളിക്കാനെത്തിയ വിദേശ താരത്തെ പണം നല്‍കാതെ വഞ്ചിച്ചതായി പരാതി. മലപ്പുറം യുണൈറ്റഡ് എഫ്സി നെല്ലിക്കുത്ത് ടീമിനായി സെവൻസ് കളിക്കാൻ എത്തിയ 24 കാരനായ ഐവറികോസ്റ്റ് ഫുട്ബോളർ കാങ്ക കൗസി ക്ലൗഡാണ് മലപ്പുറം എസ് പി ഓഫീസിൽ പരാതിയുമായി എത്തിയത്. കഴിഞ്ഞ ആറു മാസമായി ശമ്പളമോ താമസ-ഭക്ഷണ സൗകര്യങ്ങളോ ലഭിച്ചില്ലെന്നാണ് ക്ലൗഡിന്റെ പരാതിയിൽ പറയുന്നത്.
2023 ഡിസംബർ മുതൽ 2024 ജൂലൈ വരെയുള്ള വിസയിൽ നിശ്ചിത തുക നൽകാമെന്ന കരാറിലായാണ് സെവൻസ് കളിക്കാൻ കേരളത്തിൽ എത്തിയതെന്ന് ക്ലൗഡ് ആരോപിക്കുന്നു. സീസണിൽ രണ്ട് മത്സരങ്ങളിൽ മാത്രമേ തന്നെ കളിപ്പിച്ചിട്ടുള്ളൂ, ഇതുവരെ ഒരു രൂപ പോലും ലഭിച്ചിട്ടില്ല, വാഗ്ദാനം ചെയ്ത 5,000 രൂപയും നൽകിയില്ല, ഭക്ഷണത്തിനുള്ള സൗകര്യവും ഇല്ലാതിരുന്നുവെന്ന് ക്ലൗഡ് പറയുന്നു. സാധാരണയായി സെവൻസ് ഫുട്ബോളിനായി വിദേശ താരങ്ങൾക്ക് യാത്രാ ടിക്കറ്റുകളും ഭക്ഷണ അലവൻസും താമസ സൗകര്യവും നൽകാറുണ്ട്.
എന്നാൽ തങ്ങളുടെ പേരിൽ വ്യാജ കരാർ ഉണ്ടാക്കി മറ്റൊരാൾ കാങ്ക കൗസി ക്ലൗഡിനെ കൊണ്ടുവന്നതാണെന്ന് നെല്ലിക്കുത്ത് ടീമിന്റെ ഭാരവാഹികൾ മലപ്പുറം എസ്പിയോട് പറഞ്ഞു.