മാവൂർ: മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി വാസന്തി വിജയൻ തുടരും. 2024 ആഗസ്റ്റ് വരെയാണ് പ്രസിഡന്റ് സ്ഥാനത്ത് വാസന്തി വിജയൻ തുടരുക.
യു.ഡി.എഫിലെ ഘടകകക്ഷിയായ മുസ്‌ലിംലീഗിന്റെ നിരന്തര സമ്മർദ്ദത്തെ തുടർന്നാണ് ആഗസ്റ്റ് മാസത്തിന് ശേഷം വാസന്തി വിജയൻ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ തീരുമാനമായത്. മുസ്‌ലിം ലീഗ് നേതാക്കളുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടുദിവസമായി നടത്തിയ അനുരഞ്ജന ചർച്ചയെ തുടർന്നാണ് പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായത്.
കോൺഗ്രസ് പ്രതിനിധിയായ മാവൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.സി.വാസന്തി വി ജയനെതിരെ ഇന്നലെ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകുമെന്നായിരുന്നു യൂഡിഎഫ് നേതാക്കൾ മാവൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നത്. എന്നാൽ ലീഗ് നേതൃത്വം ഇടപെട്ട് ചർച്ച നടത്തുന്ന സാഹചര്യത്തിൽ മാറ്റി വയ്ക്കുകയായിരുന്നു.
നിയോജക മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് എ കെ മുഹമ്മദലി, പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് എൻ പി അഹമ്മദ്, ജനറൽ സെക്രട്ടറി കെ ലത്തീഫ് മാസ്റ്റർ,ട്രഷറർ പി ഉമ്മർ മാസ്റ്റർ, ടി ടി ഖാദർ, കെ പി രാജശേഖരൻ നേതൃത്വം നൽകി.