വാഴക്കാട്: ചെങ്കുത്തായ കുന്നുകളിലെ ഖനനവും ചെരിവുകളിലെ നിർമ്മാണ പ്രവർത്തനങ്ങളും അശാസ്ത്രീയ മണ്ണ് – ജല പരിപാലനവും നിമിത്തം അസാധാരണ മഴയിൽ വാഴക്കാട് ഗ്രാമപഞ്ചായത്തിൽ അപകട സാധ്യത കൂടുമെന്ന് ജൈവ വൈവിധ്യ പരിപാലന സമിതി മുന്നറിയിപ്പു നൽകുന്നു.
വ്യാപകമായ അളവിൽ മണ്ണ്-കല്ല് നീക്കം ചെയ്ത പ്രദേശങ്ങളിലാണ് ഇന്നലെ പെയ്ത കനത്ത മഴയിൽ മണ്ണിടിച്ചിൽ നടന്നിട്ടുള്ളത്. ജലനിർഗമന മാർഗ്ഗങ്ങൾ തടസ്സപ്പെട്ടതു കാരണം പലയിടത്തും വെള്ളം കെട്ടി നിന്നും തിങ്ങിയും മണ്ണു തള്ളിയും വെള്ളച്ചാലുകൾ പലതും തടസ്സപ്പെട്ട് വഴിതെറ്റി കുത്തിയൊലിച്ചുമൊക്കെയാണ് നാശങ്ങൾ സംഭവിച്ചത്. വീടുൾപ്പെടെ കെട്ടിടങ്ങൾ നിർമ്മിക്കുന്നിടങ്ങളിൽ കുത്തനെ കെട്ടി ഉയർത്തിയതോ ഇടിച്ചിറക്കിയതോ ആയ മതിലുകളാണ് കനത്ത മഴയിൽ ഇടിഞ്ഞ് കൂടുതൽ നാശങ്ങളും ഉണ്ടാക്കിയത്. ചരിവു സ്ഥലങ്ങളിലെ മണ്ണിളക്കങ്ങൾ നിമിത്തം കൂടുതൽ നാശങ്ങൾ സംഭവിക്കാവുന്ന അവസ്ഥയാണ്. പ്രധാന തോടുകളും കൾവർട്ടുകളും അടഞ്ഞ് വെള്ളം കെട്ടിനിന്ന് കൃഷിയിടങ്ങൾ മിക്കയിടത്തും വെള്ളത്തിലാണ്ടിരിക്കുന്നതായും സമിതി ചൂണ്ടിക്കാട്ടുന്നു.
ഉമ്മറോട്ട്, കരിമ്പനക്കുഴി, നടുവിലക്കണ്ടി, കുന്നത്ത്, കക്കാട്ടിരിപ്പുറായ, കുഴിമുള്ളി, എന്നിവിടങ്ങളിൽ വീട്, വഴി, കൃഷിയിടങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് നാശം സംഭവിച്ച സ്ഥലങ്ങൾ സന്ദർശിച്ച് സ്ഥിതി അവലോകനം ചെയ്താണ് സമിതി അംഗങ്ങൾ മുന്നറിയിപ്പു നൽകിയത്. സമിതി അംഗങ്ങളായ കെ. എ. ശുക്കൂർ, ഷിബു അനന്തായൂർ, എം. പി. ചന്ദ്രൻ എന്നിവർ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.