എയർ ഇന്ത്യ എക്‌സ്പ്രസിന്റെ സർവീസുകൾ മുടങ്ങി. രാജ്യവ്യാപകമായി ജീവനക്കാർ സമരത്തിലായതാണ് യാത്രക്കാരെ വലച്ചത്. 250 ജീവനക്കാരാണ് നിലവിൽ സമരത്തിലുള്ളത്. അലവൻസ് കൂട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് സിക്ക് ലീവ് എടുത്തായിരുന്നു പ്രതിഷേധം.
എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കിൽ കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രക്കാർ വലഞ്ഞു. ജീവനക്കാരില്ലാത്തതിനാൽ നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. മുന്നറിയിപ്പില്ലാതെയാണ് വിമാനം റദ്ദാക്കിയതെന്ന് യാത്രക്കാർ പറയുന്നു. ദുബായിലേക്ക് ഉൾപ്പെടെയുള്ള എയർ ഇന്ത്യയുടെ നാലു വിമാനങ്ങളാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ റദ്ദാക്കിയത്. കണ്ണൂർ വിമാനത്താവളത്തിലും യാത്രക്കാരുടെ പ്രതിഷേധമുണ്ട്. ഷാർജ, മസ്‌കറ്റ്, അബുദാബി വിമാനങ്ങളാണ് ഇവിടെ നിന്ന് റദ്ദാക്കിയത്. കരിപ്പൂരിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ 12 സർവീസുകളാണ് ഇതുവരെ റദ്ദാക്കിയത്.
അതേസമയം, വിഷയത്തിൽ പ്രതികരണവുമായി എയർ ഇന്ത്യ അധികൃതർ രംഗത്ത് വന്നിട്ടുണ്ട്. യാത്രക്കാരോട് ക്ഷമചോദിക്കുന്നുവെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് പറഞ്ഞു. അവസാന നിമിഷം കാബിൻ ക്രൂ സിക് ലീവെടുത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും യാത്രക്കാർക്ക് യാത്ര പുനഃക്രമീകരണത്തിനോ പണം മടക്കി വാങ്ങുന്നതിനോ അവസരം ഉണ്ടെന്നും എയർ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കി.