സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചശേഷം ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ മികച്ച പോളിങ്. രാവിലെ 8.20 വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് 5.62 ശതമാനമാണ് പോളിങ്. പലയിടത്തും വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിരയാണുള്ളത്. സ്ഥാനാര്‍ത്ഥികളും നേതാക്കളുമെല്ലാം രാവിലെ തന്നെ വോട്ട് ചെയ്യാനെത്തി. ചൂട് കൂടുന്നതിന് മുമ്പെ തന്നെ വോട്ട് ചെയ്യാനായി മുതിര്‍ന്നവര്‍ ഉള്‍പ്പെടെ രാവിലെ തന്നെ പോളിങ് ബൂത്തിലേക്ക് എത്തുകയായിരുന്നു.
വോട്ടെടുപ്പ് വൈകീട്ട് 6 വരെ നീളും. രാവിലെ 5.30നാണ് പോളിങ് ബൂത്തുകളില്‍ മോക്ക് പോളിംഗ് ആരംഭിച്ചത്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടർമാരാണ് ആകെയുള്ളത്.കൂടുതൽ വോട്ടർമാർ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്. സംസ്ഥാനത്താകെ 1800 പ്രശ്ന സാധ്യത ബൂത്തുകളുണ്ടെന്നാണ്വിലയിരുത്തൽ. കള്ളവോട്ടിന് ശ്രമം ഉണ്ടായാൽ കർശന നടപടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. അറുപതിനായിരത്തിലേറെ പൊലീസുകാരെയും 62 കമ്പനി കേന്ദ്രസേനയെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരം 7 ജില്ലകളിൽ പൂർണ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് ആദ്യ മണിക്കൂറിൽ മികച്ച പോളിങ്
