കൊണ്ടോട്ടി : അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തിലെ പ്രധാനി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്.
വാഹന പരിശോധനയ്ക്കിടെ അരീക്കോട് പത്തനാപുരത്തുനിന്നാണ് എസ് ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് 1.5 ലക്ഷം രൂപ വിലമതിക്കുന്ന 31 ഗ്രാം എംഡിഎംഎയും കാറും പിടിച്ചെടുത്തു. ബാംഗ്ലൂരിൽ നിന്ന് ലഹരി വസ്തുക്കൾ ജില്ലയിലേക്ക് എത്തിച്ച് വിതരണം ചെയുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. പരിശോധനയിൽ നിന്നു രക്ഷപ്പെടാൻ സ്ത്രീകൾ ഉൾപ്പെടെയുള്ള കുടുംബം എന്ന വ്യാജേനയാണ് ലഹരി കടത്തിയിരുന്നത്.
മലപ്പുറം ജില്ലാ പൊലിസ് മേധാവി ശശികുമാറിനു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡിവൈഎസ് പി സിദ്ദിഖ് അരീക്കോട് ഇൻസ്പക്ടർ ആദംഖാൻ എന്നിവരുടെ നേതൃത്വത്തിൽ സബ് ഇൻസ്പക്ടർ ആൽബി തോമസ് വർക്കി, ബിജു, വിനോദ് കുമാർ, ഫാസില, കബീർ എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.