ബോബി ചെമ്മണ്ണൂർ കിറുക്കനാണെന്ന് ആക്ഷേപിക്കുന്നവരുണ്ട്. ചില കിറുക്കൻമാർ ഇല്ലായിരുന്നെങ്കിൽ നൻമയുടെ ഉറവകൾ എന്നേ വറ്റിപ്പോകുമായിരുന്നു. അബദ്ധത്തിൽ താൻ കാരണം സംഭവിച്ച ഒരു മരണം. അതിന് ജീവൻ പകരമായി നൽകാനാണ് സൗദ്യാറേബ്യയിലെ കോടതി വിധി. അതിനെ മറികടക്കാൻ രണ്ടു വഴികളേ ഉള്ളൂ. മരണപ്പെട്ടയാളുടെ ബന്ധുക്കൾ യാഥാർത്ഥ്യം മനസ്സിലാക്കി ഘാതകന് മാപ്പ് നൽകുക. അതല്ലെങ്കിൽ വധിക്കപ്പെട്ട വ്യക്തിയുടെ കുടുംബം പറയുന്ന നഷ്ടപരിഹാരത്തുക നൽകി ശിക്ഷയിൽ നിന്ന് മുക്തി നേടുക. സ്വദേശിയായാലും വിദേശിയായാലും ഈ നിയമം എല്ലാവർക്കും സൗദിയിൽ ബാധകമാണ്. കരുതിക്കൂട്ടി ഒരാളുടെ ജീവനെടുത്താലും മരണത്തിൽ നിന്ന് രക്ഷപ്പെടാൻ ഇതല്ലാതെ മറ്റു മാർഗ്ഗമില്ല.
അറിയാതെ പറ്റിയ “അബദ്ധത്തിന്” ജീവൻ പകരം നൽകേണ്ട അവസ്ഥയിൽ നീറിനീറി മരണം മുന്നിൽ കാണുന്ന മലയാളിയായ റഹീം. 34 കോടി ഇന്ത്യൻ രൂപയാണ് മരണപ്പെട്ടയാളുടെ രക്ഷിതാക്കൾ അവരുടെ മകൻ്റെ ജീവന് നിശ്ചയിച്ച വില. ആ വില റഹീമിൻ്റെയും ജീവൻ്റെ വിലയാണ്. റഹീമിനെ രക്ഷിക്കാൻ ബോബി ചെമ്മണ്ണൂർ ഇറങ്ങിത്തിരിച്ചത് വെറുംകയ്യോടെയല്ല. തൻ്റെ വകയായി ഒരുകോടി രൂപക്ക് റസീപ്റ്റ് എഴുതിയ ശേഷമാണ് “ബ്ലഡ്മണി” ശേഖരിക്കാനുള്ള അദ്ദേഹത്തിൻ്റെ യാത്ര. നാട്ടിലെ ചില കപട ചാരിറ്റി മാഫിയക്കാരെപ്പോലെ ഹോസ്പിറ്റലുകളുമായി കമ്മീഷൻ കരാറുപ്പിച്ചല്ല ബോബി ചെമ്മണ്ണൂരെന്ന മനുഷ്യസ്നേഹിയുടെ പര്യടനം. സ്വയം മാതൃകയായ ശേഷം ബോബി ഏറ്റെടുത്ത വെല്ലുവിളി വിജയത്തിലേക്ക് നീങ്ങുകയാണ്. പൊതുപ്രവർത്തകർക്കും മത-സാമൂഹ്യ-രാഷ്ട്രീയ നേതാക്കൾക്കും അനുകരിക്കാവുന്ന മാതൃകയാണ് ബോബി ചെമ്മണ്ണൂരിൻ്റേത്.
നാലഞ്ച് ദിവസമായി ബോബിയെ ഞാൻ നിരീക്ഷിക്കുന്നു. അദ്ദേഹത്തിൻ്റെ സംരഭത്തിൽ പങ്കാളിയാകണം എന്ന തോന്നലാണ് കാരണം. എനിക്ക് നൽകാനാകുന്ന ഒരു സംഖ്യ ബോബി പറഞ്ഞ നമ്പറിലേക്ക് ഗൂഗിൽ പേ ചെയ്ത ശേഷമാണ് ഞാനീകുറിപ്പ് എഴുതുന്നത്.
മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന കാലത്തിന് ഗ്രഹണം സംഭവിച്ചിട്ടില്ലെന്ന ഓർമ്മപ്പെടുത്തലാണ് ബോബിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. കടുത്ത ചൂട് വകവെക്കാതെയുള്ള അദ്ദേഹത്തിൻ്റെ “സഹജീവി രക്ഷാപര്യടനം” ഇന്ത്യയുടെ എന്നല്ല, ലോകചരിത്രത്തിൽ തന്നെ ഒരുപക്ഷെ ആദ്യത്തേതാകാം.
“സ്നേഹം കൊണ്ട് ലോകം കീഴടക്കുക” എന്ന ബോച്ചെയുടെ വാക്കുകൾ ഇസ്ലാമിക ചരിത്രത്തിലെ ഒരു സംഭവത്തിലേക്കാണ് എൻ്റെ മനസ്സിനെ കൊണ്ടുപോയത്.
ഖലീഫ ഉമറിന്റെ ഭരണകാലം. മൂന്നുപേർ ചേർന്ന് ഒരു യുവാവിനെ ഭരണാധികാരിയുടെ മുന്നിൽ ഹാജരാക്കി, പരാതി ബോധിപ്പിച്ചു:
“ഇയാൾ ഞങ്ങളുടെ പിതാവിനെ കൊന്നു”.
ഖലീഫ ഉമർ പ്രതിയെ നോക്കി.
“ശരിയാണ്, പക്ഷെ അറിഞ്ഞു കൊണ്ട് ചെയ്തതല്ല. അബദ്ധത്തിൽ പറ്റിയതാണ്”.
അയാൾ മറുപടി നൽകി.
കേസ് വിചാരണക്കെത്തി. കൊല്ലപ്പെട്ട വ്യക്തിയുടെ മക്കൾ ക്ഷമിക്കാൻ തയ്യാറായില്ല. കുടുംബം മാപ്പ് നൽകിയില്ലെങ്കിൽ കൊലപാതകത്തിന് വധശിക്ഷയാണ് നിയമം.
ഖലീഫ ഉമർ പ്രതിയോട് ചോദിച്ചു:
“അവസാനമായി എന്തെങ്കിലും ആഗ്രഹമുണ്ടോ?”
പ്രതി പറഞ്ഞു:
“എനിക്ക് വീട്ടുകാരെ കണ്ട് യാത്ര പറയാൻ മൂന്ന് ദിവസം സമയം തരണം”.
പ്രതിക്ക് പോകണമെങ്കിൽ മദീനയിലുള്ള ഒരാൾ ജാമ്യം നിൽക്കണം. പ്രതി മടങ്ങി വന്നില്ലെങ്കിൽ ജാമ്യക്കാരന്‍ ശിക്ഷ അനുഭവിക്കേണ്ടിവരും. അതാണ് നാട്ടുവ്യവസ്ഥ.
അപരചിതനായ ഒരാൾക്ക് വേണ്ടി ജാമ്യം നിൽക്കാൻ ആരും തയ്യാറായില്ല. ആ സമയം പ്രായമായ ഒരു മനുഷ്യൻ ഉമറിൻ്റെ കോടതിയിൽ എഴുന്നേറ്റ് നിന്നു. ജാമ്യക്കാരനെ കണ്ട് ഉമർ ഞെട്ടി.
ഖലീഫ ചോദിച്ചു:
“അബൂ ദർറ്, താങ്കളോ..?”
“അതെ ഖലീഫ, അയാൾക്കുവേണ്ടി ഞാൻ ജാമ്യം നിൽക്കാം”.
പ്രവാചകൻ മുഹമ്മദ് നബിയുടെ ഇഷ്ടഭാജനമായ സഹപ്രവർത്തകനാണ് ജാമ്യക്കാരൻ. രണ്ടാംഖലീഫ ഉമർ മുന്നറിയിപ്പു നൽകി:
“പ്രതി മടങ്ങി വന്നില്ലെങ്കിൽ ശിക്ഷ താങ്കൾ അനുഭവിക്കേണ്ടി വരും”.
”അറിയാം”.
അദ്ദേഹം പ്രതിവചിച്ചു.
അബൂ ദർറിന്റെ ജാമ്യത്തിൽ പ്രതി നാട്ടിലേക്ക് പോയി. ആദ്യ രണ്ട് ദിവസവും മൂന്നാം ദിവസവും കഴിഞ്ഞു. അവധി കഴിഞ്ഞിട്ടും പ്രതി മടങ്ങി വരാതെ ആയപ്പോൾ ജാമ്യം നിന്ന അബൂ ദർറിനെ തൂക്കിലേറ്റാൻ തീരുമാനമായി.
കഴുമരത്തിലേക്ക് അബൂ ദർറ് നടന്നുപോകുകയാണ്. കൂടി നിന്നവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഹൃദയമിടിപ്പ് കൂടി. പ്രവാചക ശിഷ്യനെയാണ് വധിക്കാൻ പോകുന്നത്. ഖലീഫയും ഒന്ന് പതറാതിരുന്നില്ല. പക്ഷെ നിയമത്തിനു മുന്നിൽ എല്ലാവരും തുല്യർ.
ആ സമയത്താണ് ദൂരെ നിന്നും ഒരാൾ ഓടിക്കിതച്ച് വരുന്നത് ജനങ്ങളുടെ ശ്രദ്ധയിൽ പെട്ടത്. അടുത്തെത്തിയപ്പോൾ ആളെ മനസ്സിലായി. തൂക്കിലേറ്റപ്പെടേണ്ട യുവാവാണത്. എല്ലാവരും സ്തബ്ധരായി. ആർക്കും ഒന്നും പറയാൻ കഴിയാത്ത അവസ്ഥ.
കിതച്ചുവന്ന പ്രതിയോട് ഖലീഫ ചോദിച്ചു:
“എന്തുകൊണ്ടാണ് വൈകിയത്..?”
“കുട്ടിക്ക് അസുഖമായിരുന്നു. അല്പസമയം അവനെ തലോടി അവൻ്റെ അടുത്തിരുന്നു …?”
“വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ അവസരം ഉണ്ടായിട്ടും നിങ്ങൾ എന്തിനാണ് മടങ്ങി വന്നത്?”
ഉമർ വീണ്ടും ചോദിച്ചു.
പ്രതിയുടെ ഉത്തരം കേൾക്കാൻ കൂടിനിന്നവർ കാതുകൾ കൂർപ്പിച്ചു.
അബൂ ദർറിന്റെ മുഖത്തേക്ക് നോക്കി പ്രതി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു:
“എന്നെ വിശ്വസിച്ച ഒരാളെ വഞ്ചിക്കരുതെന്ന് ഞാന്‍ ആഗ്രഹിച്ചു”.
അബൂ ദർറിന് നേരെത്തിരിഞ്ഞ് ഖലീഫ ചോദിച്ചു.
“അപരിചിതനായ ഒരാൾക്ക് വേണ്ടി താങ്കൾ ജാമ്യം നിന്നു. അയാൾ മടങ്ങി വരുമെന്ന് എന്തുറപ്പാണ് താങ്കൾക്ക് ഉണ്ടായിരുന്നത്..?”
“ഞാൻ ജീവിച്ചിരിക്കെ ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ വിശ്വസിക്കാത്ത അവസ്ഥയുണ്ടാകരുതെന്ന് ഞാൻ ആഗ്രഹിച്ചു”
ഒരു പരിചയവുമില്ലാത്ത രണ്ടു മനുഷ്യരുടെ വിശ്വാസവും മനുഷ്യത്വവും കണ്ട് കോടതിയിലുണ്ടായിരുന്നവരുടെ കണ്ണുകൾ നിറഞ്ഞു.
ശിക്ഷ നടപ്പിലാക്കുന്നത് കാണാൻ എത്തിയ കൊല്ലപ്പെട്ട വ്യക്തിയുടെ മക്കളും ആ കൂട്ടത്തിലുണ്ടായിരുന്നു. എല്ലാം കാണുകയും കേൾക്കുകയും ചെയ്ത അവർ തൊണ്ടയിടറി വിളിച്ചു പറഞ്ഞു:
“പ്രതിക്ക് ഞങ്ങൾ മാപ്പു നൽകിയിരിക്കുന്നു”.
ഇതുകേട്ട ഖലീഫ ചോദിച്ചു:
“ഇപ്പോഴെന്തേ ഒരുമനം മാറ്റം”.
അവർ മൊഴിഞ്ഞു:
”വിശ്വാസികളുടെ നേതാവെ, ഞങ്ങൾ ജീവിച്ചിരിക്കുന്ന കാലത്ത് ആരും ആരെയും വിശ്വസിക്കാത്തവരായി ഉണ്ടാവരുതെന്ന് ഞങ്ങൾ അഗ്രഹിക്കുന്നു”.
ഉത്തരം കേട്ട ഖലീഫ ഉമർ അവരെ ആലിംഗനം ചെയ്ത് വിതുമ്പി.
അബൂദർറിൻ്റെ സ്ഥാനത്ത് ലോകമെങ്ങുമുള്ള മലയാളികളാണ് ഇന്ന് കൊലമരച്ചുവട്ടിൽ നിൽക്കുന്നത്. പ്രതിയായ യുവാവിൻ്റെ സ്ഥാനത്ത് റഹീമും. നന്മമനസ്സിൻ്റെ വാഹകനായി ബോബി ചെമ്മണ്ണൂരും കൂട്ടിനുണ്ട്. മാപ്പ് കൊടുക്കാൻ ഹൃദയവിശാലതയുള്ളവരെ ചുറ്റുവട്ടത്തൊന്നും കാണുന്നില്ല. ലോകം മുഴുവൻ പകരം കൊടുത്താലും ഒരു ജീവൻ നമുക്ക് തിരിച്ചു കിട്ടില്ല. ബോബിയുടെ ജീവൻ രക്ഷായജ്ഞത്തിൽ എല്ലാവരും പങ്കാളികളാവുക. ബോചെയുടെ മഹാമനസ്കതക്കും മാനവികതക്കും മുന്നിൽ എൻ്റെ കൂപ്പുകൈ.