ചാലിയാർ പുഴയിൽ സഞ്ചാരം നടത്തുന്നതും നിർത്തിയിട്ടതുമായ ബോട്ടുകളുടെയും ചെറുതും വലുതുമായ തോണികളുടെയും ഉടമകൾ തങ്ങളുടെ പക്കലുള്ള ആവശ്യമായ അനുമതിപത്രങ്ങൾ ഇന്നുമുതൽ ഏഴ് ദിവസത്തിനകം കൊണ്ടോട്ടി താലൂക്ക് ദുരന്ത നിവാരണ വിഭാഗത്തിലോ വാഴക്കാട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ മുമ്പാകെയോ വാഴക്കാട്, ചീക്കോട് വില്ലേജ് ഓഫീസർമാർ മുമ്പാകെയോ എത്തിക്കണമെന്ന് മലപ്പുറം ജില്ലാ കലക്ടറുടെ നിർദ്ദേശമനുസ്സരിച്ചു പരിശോധന നടത്തിയ സ്‌ക്വാഡ് അറിയിച്ചു. ടി സമയപരിധിക്കുള്ളിൽ രേഖകൾ ഹാജരാക്കാത്ത പക്ഷം അനധികൃതമാണെന്ന നിഗമനത്തിൽ മുഴുവൻ ബോട്ടുകളും ഉടമകൾ ചാലിയാർ പുഴയിൽ നിന്നും നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം ഇനിയൊരറിയിപ്പില്ലാതെ കൊണ്ടോട്ടി താലൂക്ക് പരിധിയിലെ ഭാഗങ്ങളിൽ നിന്നും ആയവ
നീക്കം ചെയ്യുന്നതാണെന്നും ആയത് നശിപ്പിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്നും സ്ക്വാഡ് അറിയിച്ചു.
കൃത്യമായ രേഖയും അനുമതിയും ഇല്ലാതെയും യാതൊരു നിർദ്ദേശാനുസ്സരണ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയും സഞ്ചാരത്തിനുപയോഗിക്കുന്ന ഇത്തരം ബോട്ടുകളിൽ സഞ്ചരിച്ചു അപകടം വരുത്തിവെക്കരുതെന്നും പരിശോധനാ ഉദ്യോഗസ്ഥർ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്യുന്നു.
മലപ്പുറം ജില്ലാ കലക്ടറുടെ പ്രത്യേക നിർദ്ദേശപ്രകാരം കൊണ്ടോട്ടി ദുരന്തനിവാരണം ഡെപ്യൂട്ടി താഹസിൽദാർ കെവി രാജേഷിൻ്റെ നേതൃത്വത്തിൽ വാഴക്കാട് പോലീസ് ഇൻസ്പെക്ടർ കെ രാജൻ ബാബു പോർട്ട് കൺസർവേറ്റർ എൻ കെ അബ്ദുൽ മനാഫ് ഡിടിപിസി സെക്രട്ടറി വിപിൻ ചന്ദ്രൻ ചീക്കോട് വില്ലേജ് ഓഫീസർ ജഗന്നിവാസൻ,ഫയർ ഓഫീസർ അനൂപ്, ബിനീഷ് കെ,റവന്യൂ ഉദ്യോഗസ്ഥരായ അനിൽകുമാർ ഷജീർ ബാബു എന്നിവർ അടങ്ങിയ സംഘം ഇന്നലെ മുറിഞ്ഞമാടും വെട്ടുപാറയിലും പരിശോധനയ്ക്കായി എത്തിയത് .