രാജ്യത്തിന്റെ ഭാസുര ഭാവി നിര്‍ണയിക്കാന്‍ പര്യാപ്തരും പ്രാപ്തിയുള്ളവരെയുമാണ് ജനപ്രതിനിധികൾ ആക്കേണ്ടതെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന സമയമാണെന്നും കൃത്യമായ രാഷ്ട്രീയബോധം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം മഅദിന്‍ അക്കാദമിയിലെ പ്രാര്‍ത്ഥനാ സമ്മേളനത്തിലായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം.
സമ്മതിദാന അവകാശം ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ വിശ്വാസികള്‍ അതീവ ജാഗ്രത പുലര്‍ത്തണം. സാമൂഹിക ഐക്യവും സഹവര്‍ത്തിത്വവും രാജ്യത്ത് എന്നെന്നും നിലനില്‍ക്കേണ്ടതുണ്ട്. വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും ഉപാസകരെ തിരിച്ചറിയണം. അവരുടെ അപനിര്‍മാണങ്ങളിലൂടെ രാജ്യത്തെ ജനജീവിതരീതി അരക്ഷിതമാകാതിരിക്കാനുമുള്ള ഇടപെടലുകള്‍ പ്രബുദ്ധ സമൂഹത്തില്‍ നിന്ന് ഉണ്ടാകണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. മമതയിലും മൈത്രിയിലുമൂന്നിയതാണ് രാജ്യത്തിൻ്റെ ജനജീവിത പാരമ്പര്യം. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും കരുത്തുകൊണ്ട് വിഭാഗീയശ്രമങ്ങളെ ഉന്മൂലനം ചെയ്യാനാവണമെന്നും കാന്തപുരം പറഞ്ഞു.